Saturday, February 28, 2009

പൂമ്പാറ്റകളും കുട്ടികളും പറയാന്‍ ശ്രമിക്കുന്നത്‌..

ഉദ്യാന വാതില്‍
തുറക്കൂ നീ, പാലകാ
ഉള്ളില്‍ പടരുന്നിതായെന്റെ
ജീവന്റെ ഗന്ധം
പൂത്തുലഞ്ഞിതാ നില്‍ക്കുന്നു
എന്‍ സ്നേഹത്തിന്‍ പൂങ്കാവുകള്‍
പോകട്ടെ ഞാന്‍, നുകരട്ടെയീ
പ്രപഞ്ചമെനിക്കായൊരുക്കിയ
മധുകണങ്ങള്‍; ജീവനത്തിന്‍
സ്വര്‍ണ്ണമണിമുത്തുകള്‍.
പോകട്ടെ ഞാന്‍, ഒന്നില്‍
നിന്നൊന്നിലേക്ക്‌, പരാഗ
രേണുക്കളാല്‍ ചാര്‍ത്തട്ടെ
ഓരോ പൂവിലും ജീവന്റെ കയ്യൊപ്പ്‌,
സഫലമാകട്ടെയീ യാത്ര.
പോകട്ടെ ഞാന്‍, കണ്ണാല്‍
കാണട്ടെയെന്‍ ജീവന്റെ മഴവില്ല്‌
ഏഴു വര്‍ണ്ണങ്ങളും ചാലിച്ചെഴുതട്ടെ
യൊരു പുതുലോകസ്വപ്നം
നിറം കെട്ടൊരെന്‍ രാവുകള്‍ക്കു
തുണയാകട്ടെയൊരു പകലിന്‍
വര്‍ണ്ണഘോഷങ്ങള്‍.
പോകട്ടെ ഞാന്‍, സമയം
ചൊടിക്കുന്നു വീണ്ടും.
ഉദ്യാനവാതില്‍
തുറക്കൂ നീ, പാലകാ
പോകട്ടെ ഞാന്‍
പോകാതെ വയ്യെനിക്കെ
ന്നെയെന്നാത്മാവു വിളിക്കുന്നു..


Friday, February 27, 2009

ഇനിയും കാത്തിരിക്കുന്നവര്‍ക്കായ്‌








അരിയും മുളകും 
വാങ്ങാന്‍ 
കടലില്‍ പോയവന്‍ 
ഇരുപത്‌ കൊല്ലം കഴിഞ്ഞും 
മടങ്ങി വന്നില്ല. 


കാത്തിരിക്കുന്നവളുടെ 
പുകയലിഞ്ഞ കണ്ണുകളില്‍ 
കാണാം 
ഒരു കടല്‍. 
വര്‍ഷങ്ങള്‍ക്കക്കരെ നിന്ന് 
തീരത്തേക്ക്‌ 
തുഴഞ്ഞടുക്കുന്ന 
ഒരു കുഞ്ഞു വള്ളം. 
വാപ്പയോടൊത്തുണ്ണാന്‍ 
കാത്ത്‌,മയങ്ങിപ്പോയ 
കുഞ്ഞുകിടാങ്ങളുടെ സ്വപ്നം. 


വീട്ടുമുറ്റത്തെ 
കിണര്‍വെള്ളത്തിലുപ്പ്‌ ചേര്‍ത്തത്‌ 
അവളുടെ കണ്ണീരോ കടലോ..

Friday, February 20, 2009

ഒറ്റപ്പെട്ടു പോയ ഒരു ഓര്‍മ്മക്ക്‌

ഏഴു നിറങ്ങള്‍ക്കുമപ്പുറം
എട്ടാമതായ്‌ നീ
പേരില്ലാതെ ചിരിച്ചു
കാഴ്ചയുടെ
ചുമരുകളിലേക്കിരുള്‍
കറുത്ത ചായം പൂശുമ്പോഴും
തിമിരം പൂത്ത കണ്ണുകള്‍ക്കുള്ളിലെ
നീലജാലികളിലൊരു
കടലോളം കണ്ണീര്‍ പകര്‍ച്ചയാവുമ്പോഴും
നീ വാനോളം നിറഞ്ഞു
മഴയറിവാല്‍ തുടുത്തു
പേരിന്റെ ഭരമേല്‍ക്കാതൊഴിഞ്ഞു നിന്നു
അവിടെ,
നിറങ്ങളുടെ ഘോഷത്താല്‍
അന്ധരാക്കപ്പെട്ട ഒരു കൂട്ടര്‍
ഇവിടെ,
ഓര്‍മ്മയുടെ ആരംഭം മുതല്‍
നിറമെന്ന നേരു തേടി
യാത്രയായവര്‍, വെളിച്ച
ത്തുരുത്തുകള്‍ ജന്മനാ
കൈമോശം വന്നവര്‍, ഇരുളിലും
സ്വപ്നങ്ങള്‍ നെയ്യുന്നവര്‍
കണ്ണുകെട്ടിയ വെളിച്ചമാണിരുളെന്നുള്‍ ബോധ്യമുള്ളവര്‍
പുറമെ ദരിദ്രര്‍..

Monday, February 16, 2009

അട്ടപ്പാടിയില്‍ ഒരു ദിവസം

നഗരത്തിന്റെ ചൂടില്‍
ശീരുവാണിക്കു
കൂടുതല്‍ തണുപ്പ്‌.
ഇവിടത്തെ
വഴിവിട്ട തിരക്കുകളേക്കാള്‍
എനിക്കു പ്രിയം,
മേട്ടുവഴിയിലെ കാത്തിരിപ്പാണ്‌.
പതിവു കാഴ്ചകള്‍
തരുന്ന
ശൂന്യതക്കു മിഴിവേകാന്‍
മുഡുഗപ്പെണ്ണിന്റെ
അരിപ്പൂക്കളെ വെല്ലുന്ന ചന്തം
ഓര്‍മ്മയില്‍..
..പകല്‍ വരുവോളം മാത്രം ഈ കുറിപ്പുകള്‍..