Monday, December 21, 2009

പേരില്ലാത്തതെന്തോ അത്‌

ഇടവഴിയില്‍
നിറം മങ്ങിയൊരു തോലുറ.
ചവിട്ടാനോങ്ങി, ഞെട്ടി
കാല്‍ വലിക്കുമ്പോളറിയുന്നു
മങ്ങിയ തൊലിപ്പുറം
മറയ്ക്കുന്നതപാരമാം ശൂന്യത.
കാലം കയ്യൊപ്പിട്ട
ശേഷിപ്പിലിപ്പോഴും
കാലം ശേഷിച്ച
മുറിവുകള്‍ ബാക്കി.

മുറി കൂടുവാനെന്തു ചെയ്യണം,
ചിറയേത്‌ കെട്ടി തടുക്കണമിന്നീ
വാപിളര്‍ന്ന്‌
മുറിവാര്‍ക്കുന്നൊരീ ചെങ്കടല്‍?

ഇനിയുമേതിളവെയിലിനന്‍പ്‌?
ഉദിക്കാനസ്തമിക്കാനൊരു
സൂര്യനില്ലാത്ത കടലിന്‍റെ കനവ്.

വേഗമാര്‍ന്നൊരൊഴുക്കിന്‍റെ
ആവേഗത്തിലെപ്പോഴോ
അറിയാതുറഞ്ഞു പോയൊരു ജലകണം.
ഉരുകാതുറങ്ങാതെ
ഹിമം പോലുറഞ്ഞ ജലത്തിന്‍റെ
വന്യമാം രോദനം.
ഒഴുക്കിന്‍റെ ഹരമറിഞ്ഞു
പോയതേതു പാപഗ്രഹത്തില്‍?

ഉള്ളിലുള്ളതൊരു മഹാസമുദ്രം
എങ്കിലും വല്ലാത്ത ദാഹം;
വാക്കിലും നോക്കിലും
വരള്‍ച്ചയുടെ തീ പടര്‍ന്ന
ഒരു ജനതയുടെ ദാഹം.
ഇനിയുമേത്‌ ജലസ്പര്‍ശം കൊതിക്കാം?
കാഴ്ചയ്ക്കപ്പുറവും
നിരന്ന വര്‍ണ്ണക്കുടങ്ങളില്‍ 
ഒരിക്കലും നിറയാതിരമ്പുന്ന
തേതു മഴയുടെ ജലഘോഷങ്ങള്‍?

മുറി വാര്‍ന്ന ചെങ്കടല്‍
ഇലക്കുമ്പിളില്‍
പകര്‍ച്ചയാവുന്നതോ ശാന്തി?
അവസാന വരിക്കൊടുവില്‍
ഒടുവിലത്തെ കയ്യൊപ്പ്‌
ചുവക്കുന്നതോ ശാന്തി?

ഇനിയും കണ്ണടയ്ക്കുവതേത്‌
പുലരിയിലേക്ക്‌?
ഇനിയും കണ്‍ തുറക്കുവതേത്‌
മരണത്തിലേക്ക്‌?

Thursday, December 17, 2009

പ്രവാചകന്‍ കുട്ടികളെ കുറിച്ച്‌ പറഞ്ഞത്‌ (ഒരു ഖലീല്‍ ജിബ്രാന്‍ പരിഭാഷ)

കുഞ്ഞിനെ ഒക്കത്തേറ്റി നില്‍ക്കുന്ന ഒരു അമ്മ പ്രവാചകനോട്‌ പറഞ്ഞു:
"ഞങ്ങളോട്‌ കുഞ്ഞുങ്ങളെക്കുറിച്ച്‌ പറയുക".

പ്രവാചകന്‍ പറഞ്ഞു:
"നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല,
ജീവിതത്തിന്‌,
സ്വന്തം നില്‍നില്‍പ്പിനോടുള്ള പ്രണയത്തില്‍ നിന്ന്‌
ജനിച്ച കുട്ടികളാണവര്‍.

നിങ്ങളിലൂടെയെങ്കിലും
അവര്‍ വരുന്നത്‌ നിങ്ങളില്‍ നിന്നല്ല.
 നിങ്ങളോടൊപ്പമെങ്കിലും
അവര്‍ നിങ്ങള്‍ക്ക്‌ സ്വന്തമേയല്ല.
അവര്‍ക്ക്‌ നിങ്ങളുടെ സ്നേഹം നല്‍കാം;
പക്ഷെ നിങ്ങളുടെ ചിന്തകള്‍ അരുത്‌,
എന്തെന്നാല്‍
അവര്‍ക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌.

അവരുടെ ശരീരങ്ങള്‍ സൂക്ഷിക്കാന്‍
നിങ്ങള്‍ക്ക്‌ വീടുകളൊരുക്കാം.
പക്ഷെ അവരുടെ ആത്മാക്കളെ
നിങ്ങള്‍ക്ക്‌ കൂട്ടിലൊതുക്കാനാവില്ല, 
എന്തെന്നാല്‍
നിങ്ങള്‍ക്ക്‌ സ്വപ്നത്തില്‍ പോലും അപ്രാപ്യമായ
ഭാവിയുടെ ഭവനങ്ങളിലാണ്‌
അവരുടെ ആത്മാക്കള്‍ വസിക്കുന്നത്‌.

അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക്‌ ശ്രമിക്കാം;
എന്നാലൊരിക്കലും
അവരെ നിങ്ങളെപ്പോലെയാക്കാന്‍ ആഗ്രഹിക്കരുത്‌. 
എന്തെന്നാല്‍
ജീവിതം ഒരിക്കലും പുറകിലേക്ക്‌ പറക്കുന്നില്ല.

നിങ്ങള്‍ വില്ലാണെങ്കില്‍  
ലകഷ്യ സ്ഥാനത്തേക്ക്‌ കുതിക്കുന്ന
അമ്പുകളാണ്‌ കുട്ടികള്‍.
വില്ലിനു ഉറപ്പുണ്ടെങ്കിലേ
അമ്പുകള്‍ ലക്‌ഷ്യം കാണൂ.
അതിനായി
ഉള്ളില്‍ തട്ടിയ സന്തോഷത്തോടെ
നിന്നു കൊടുക്കുക.

ഖലീല്‍ ജിബ്രാന്‍റെ പ്രവാചകനില്‍ നിന്ന്‌ ഒരു ഭാഗം (സ്വതന്ത്ര പരിഭാഷ - ചിത്ര)
See the original text here  http://leb.net/~mira/works/prophet/prophet4.html

Monday, December 14, 2009

നേര്‍ത്തു നേര്‍ത്ത്..

ഓര്‍മ്മയില്‍
തറച്ചിറങ്ങിയ
ഒരു സൂചി.

മുറിവുകളില്ലാതെ
തെളിവുകളില്ലാതെ
ഒരു നൊമ്പരം.

പാടാത്ത ഗസലിന്നൊടുവില്‍,
മുറിയില്‍
തളം കെട്ടിയ വിഷാദം
നേര്‍ത്തു നേര്‍ത്ത്
ഇല്ലാതാവുന്നത് പോലെ
നീയും.

Monday, December 7, 2009

വിരുന്ന്

മൂത്തകുന്നത്തേക്കുള്ള വഴിയില്‍
ഒരു പാലം കടന്നാലുടന്‍
ഒരു വീട്
പൂത്ത് നില്‍ക്കുന്നത് കാണാം.
ഒന്നല്ല രണ്ടല്ല
പല നിറങ്ങളില്‍,
ഒരു കുഞ്ഞു ചിത്രകാരിയുടെ
ചായക്കൂട്ട് പോലെ.
മേലെയുള്ള
അതിരുകളില്ലാത്ത കാന്‍വാസില്‍
ആര്‍ക്കും തൊട്ടെഴുതാം
നിറങ്ങളുടെ മഹാകാവ്യം.
വീട്ടുകാര്‍ അറിയുന്നുണ്ടാവുമോ
ദിവസവും
എത്ര ജോടി കണ്ണുകള്‍ക്കാണ്‌
അവര്‍ വിരുന്നേകുന്നതെന്ന് ?