Thursday, December 30, 2010

കോട്ടയ്ക്ക് മുകളില്‍

ഈ കാറ്റെന്റേതല്ല 
മറ്റാരുടെയോ.
ആരുടെയോ വെയില്‍, 
തണുപ്പ്‌, ദൂരപ്പരപ്പ്.
യാദൃശ്ചികം, ഈ 
കോട്ടയ്ക്ക് മുകളിലെ നില്പ്.

കാല്‍ വിറയ്ക്കുന്നു,
അപ്പുറം കടല്‍നീല 
ഇപ്പുറം തടവറക്കറുപ്പ്‌  . 

കടലുന്നമായ് പീരങ്കികള്‍ .
അവയ്ക്ക്മേല്‍ ചെറു പൂക്കള്‍ 
വിരിഞ്ഞു നില്‍ക്കുന്നു. 
കല്ലില്‍, വളര്‍ന്ന പുല്ലില്‍ 
ചുവന്ന്‍ പൂവുകള്‍.
ഇപ്പോള്‍ തെറിച്ച പോല്‍ 
വിടര്‍ന്ന്‍ നില്‍ക്കുന്നു. 

കരിങ്കല്ലില്‍ തല്ലിയലച്ച്
ചിതറുന്നു കാഴ്ചകള്‍. 
ചുറ്റിലും ഒരു കാലം 
നീലിച്ച് കിടക്കുന്നു.
ഒരു തടവറയെപ്പോഴും
കൂടെ നടക്കുന്നു.
പഴയ പീരങ്കിയില്‍ 
പുതിയ ചോര മണക്കുന്നു.

Saturday, December 11, 2010

കിണര്‍

കു
ഴി
ച്ച്
കു
ഴി
ച്ച്
ചെന്നു
പാറ തട്ടി
നിന്നു.

നീണ്ട് വരുന്നില്ല
ജലവേരുകള്‍;
വറ്റിയൊരുറവിന്റെ
കുറ്റ നിശബ്ദത.

മലര്‍ന്നു കിടന്നു.
മണ്ണിന്‍  ഗന്ധം,
പുഴു സ്പര്‍ശം.
ആകാശനീല,
പാറി വരുന്നോരില.
മേഘസഞ്ചാരം,
വെയില്‍ ഘടികാരം.

പൊത്തിലുറങ്ങും
പാമ്പിന്നാലസ്യം,
നിശബ്ദ ലാസ്യം.

നിശാശലഭത്തിന്‍  ചിറകടി.

കണ്ണില്‍
കോണി ചാരി നിലാവിന്നിറക്കം.
ഉള്‍ക്കണ്ണില്‍
വെളുത്ത പൊന്നിന്‍ കിനാപ്പെരുക്കം.

Sunday, December 5, 2010

പിടച്ചില്‍

അമ്പേറ്റതിന്‍ പാട്;
അമ്പില്ല, ഇല്ലത്
കടന്ന്‍ പോയ ദേഹവും.

പകലിനൊപ്പം മറഞ്ഞ ഇലനിഴല്‍.
പുതുവെയില്‍തോപ്പിലുയിര്‍ക്കാന്‍,
മണ്ണോട് ചേര്‍ന്ന നിഴലിന്നുടല്‍.

അടുക്കുന്തോറും
അകലമേറുന്നൊരാകാശം     .
തടുക്കുന്തോറും
ചുവപ്പേറുന്നൊരു സൂര്യന്‍.

കറുത്ത പൂക്കളുടെ
നിശബ്ദ വിളര്‍ച്ച.

വിടരാതെ കൊഴിഞ്ഞ
വാക്കിന്റെ ചുടല.

ചായ ബാക്കിയില്‍
കുടുങ്ങിയൊരീച്ചയുടെ 
ഒടുവിലത്തെ പിടച്ചില്‍.

Monday, November 29, 2010

മുഖം

ആള്‍ക്കൂട്ടത്തിനിടയിലൂടെ 
നടക്കുന്നു.
സ്വയമൊരാള്‍ക്കൂട്ടമായി 
നടന്നു പോകുന്നു. 

ഓരോ തെരുവിലും 
ഓരോ മുഖം.

വഴിയില്‍ 
ഒരു കുഞ്ഞ് 
കമിഴ്ന്നു കിടക്കുന്നു,
മുഖമില്ലാതുറങ്ങുന്നു.
(അവനിന്ന്‍ വല്ലതും കഴിച്ചോ എന്തോ)
അവന്റെ തൊലിപ്പുറം മറയ്ക്കുന്നു 
ഈച്ചകളുടെ കൂട്ടം.
അവയോടൊപ്പം ചെന്നിരിക്കുന്നു.    
.
ഒരിടത്ത് 
ഇരുന്നിടം തന്നെ 
ചിതറിപ്പറന്ന്
കുറുകിക്കുറുകി
പ്രാവിന്‍ കൂട്ടം.
അവയോടൊപ്പം 
അരിമണി കൊറിച്ചിരിക്കുന്നു.
  
വീട്ടില്‍ 
കണ്ണാടിയില്‍  
മുഖത്ത് ഈച്ചകളാര്‍ക്കുന്നു 
മുഖം അരിമണി കൊറിച്ചിരിക്കുന്നു  . 
മുഖം മുഖം മറച്ചിരിക്കുന്നു.

Sunday, November 21, 2010

തടവറ

പുറത്തൊരു മരമുണ്ട്,
അകത്തിരുന്നാല്‍ കാണില്ല. 
കേള്‍ക്കാമതിന്റെ സീല്‍ക്കാരം 
കൊടുങ്കാറ്റുളള രാത്രിയില്‍.

മരത്തിന്റെ മേലുണ്ട് 
കെട്ട് വിട്ടൊരു പട്ടം.

ഇലകളില്‍ തങ്ങി 
വെയിലില്‍ തിളങ്ങി 
ഒച്ചകളില്‍ മുങ്ങി  
പകലുകള്‍ പകലുകള്‍.

ഇരുട്ടിന്റെ കറ ചൂടി 
പൊത്തിന്റെ മറ തേടി 
ഭയത്തിന്റെ വിറ കോടി 
രാത്രികള്‍ രാത്രികള്‍.

അകത്തൊരു മരമുണ്ട്
പുറത്തിരുന്നാല്‍  കാണില്ല.
കേള്‍ക്കാമതിന്റെ സീല്‍ക്കാരം 
നിശബ്ദമായ രാത്രിയില്‍. 

Monday, November 8, 2010

മീരാഭജന്‍

മീര പാടുന്നു.

പാട്ടിന്റെ 
കൊത്തേറ്റ്  പുളയുന്നു.
പാട്ടുപെട്ടികള്‍ 
പുരപ്പുറത്തെറിയുന്നു
പുറത്തേക്കിറങ്ങുന്നു.
ഉള്ളിലെയുന്മാദം
നഗ്നമായലയുന്നു.

വാഴ്വിന്‍ കന്മഷം.
വഴിയിലെല്ലാം 
പാട്ടിന്‍ വിഷം.

ഇലയുരുമ്മലില്‍ 
വലവീശലില്‍ 
അണലിക്കുരുക്കില്‍ 
അണ്ണാന്റെ കുതിപ്പില്‍.
പുഴയൊഴുക്കില്‍
വഴിപോക്കന്റെ ചുണ്ടില്‍.

നീലിച്ച തണ്ടുമായ് 
നിലാവില്‍ 
മുളങ്കൂട്ടങ്ങളുടെ 
മൂളല്‍ കേട്ടുറങ്ങുന്നു.

അരികില്‍ 
വിഷക്കോപ്പ മറിഞ്ഞ്‌
പാട്ട് തുളുമ്പുന്നു.

Tuesday, October 26, 2010

മൊഴി

മലമുകളില്‍ നിന്നും 
കടല്‍ക്കരയില്‍ നിന്നും 
ഞാന്‍ വിളിച്ചു
മറുവിളി കേട്ടതേയില്ല.
സ്വരങ്ങളെ 
കാറ്റെടുത്തതാവാം
വാക്കുകളെ 
തിര മായ്ച്ചതാവാം;
ഇമ്പമുള്ള ഈണങ്ങള്‍ക്കിടെ 
കാമ്പില്ലാതെയണഞ്ഞതാവാം.

ഒരുമിച്ചിരുന്ന ചില്ലയോ 
ഒപ്പം വളര്‍ന്ന കാടോ
കണ്‍വെട്ടത്തിലില്ല. 
കൂട്ടായി കണ്ട കാഴ്ചകള്‍ 
വഴിയിലഴിഞ്ഞു വീണതറിഞ്ഞില്ല.
കാലമെന്നേ
തുഴവിട്ടു പോയി 
ദിക്കുകള്‍ പരശ്ശതങ്ങളായ്,
വിഭ്രമങ്ങളായി.

ഇടമില്ലാതലയുന്നു 
ഒരു മൊഴി. 
അതിനു
മേഘത്തിന്റെ മുഴക്കമില്ല;
തേനും വയമ്പും ചാലിച്ചതുമല്ല.
ഒരുറുമ്പുറുമ്പിനോട് 
പറയുന്നത്ര മൃദുവാണത്,
വിശപ്പിന്റെ വിളി പോലെ 
വിവശവും . 

കാലത്തിന്‍ വിരലാല്‍ മായ്ക്കാവതല്ല 
കുഞ്ഞുറുമ്പിന്‍ രാസരഹസ്യങ്ങള്‍.
ഇനിയേത്  കൈയ്യൂട്ടിയാലും തീരില്ല 
ഈ വിശപ്പിന്റെ, ഒടുങ്ങാത്ത നിലവിളി.

Friday, October 22, 2010

കവി അയ്യപ്പന്റെ ഓര്‍മ്മയ്ക്ക്

എന്റെ ഉടലിനെച്ചൊല്ലി ഉന്മാദയാകരുത് 
എന്റെ പേരില്‍ ഒന്നും അടയാളപ്പെടുത്തരുത് 
ഇന്നലെകളെയും 
ഇന്നിനെയും 
മറക്കൂ 
ചുരം കഴിഞ്ഞു 
ഇതാ വാതായനം
വാതായനം വരെ മാത്രമേ 
വാഗ്ദാനമുള്ളു 
ഞാന്‍ തിരിച്ചു പോകുന്നു
ഉയിര്ത്തെഴുന്നേല്‍ക്കാനാവാത്ത
കുരിശിലേക്ക്..
..........................
..............................
(അയ്യപ്പന്റെ വിധിദിനം എന്ന കവിതയില്‍ നിന്ന്)


രണ്ടു നാള്‍ മുന്‍പും വഴിയില്‍ വച്ചെവിടെയോ കണ്ടെന്നു തോന്നിയിരുന്നു..ഇങ്ങനെ തന്നെയാവും വിട പറയുക എന്നിടയ്ക്കിടെ തോന്നിയിരുന്നു..

Thursday, October 21, 2010

വീട്

നിറയെ ജനാലകളുള്ള
മുറിക്കുള്ളില്‍, ചിതറിയ
ചായപ്പെന്‍സിലുകള്‍ക്കിടയിലിരുന്ന്‍
ഒരു കുട്ടി
മതിലുകളില്ലാത്ത
ഒരു വീട് വരയ്ക്കുന്നു.

വീട്
വീട്ടില്‍ നിന്നിറങ്ങി
തെരുവിലേക്ക് പോകുന്നു.

തെരുവിലൊരു
പാട്ടുകാരിയും കുഞ്ഞും.
അവള്‍
അതിരുകളില്ലാത്ത
ഒരു ലോകത്തെക്കുറിച്ച് പാടുന്നു.
കുഞ്ഞ് ചിരിക്കുന്നു, പാടുന്നവളുടെ
കണ്ണുകള്‍  തിളങ്ങുന്നു.

തെരുവ്
തെരുവില്‍ നിന്നിറങ്ങി
സ്വന്തം വീട്ടിലേക്ക് പോവുന്നു.

കുട്ടി വരച്ച വീട്
മുറ്റത്തെ വേപ്പിനെ ചുറ്റി
വേപ്പിനെ  ചുറ്റുന്ന മുല്ലയെ ചുറ്റി
വള്ളിയിലിരിക്കുന്ന കിളിയെ ചുറ്റി
കിളിക്കണ്ണിലെ ആകാശത്തേക്ക്
പറന്ന്‍ പറന്ന്‍ പോകുന്നു.

Tuesday, October 5, 2010

ഇരകളൊന്നിച്ചാല്‍

മനുഷ്യന്‍ മണ്ണിരയോട്..
എത്ര നാളിങ്ങനെ 
മണ്ണ് തുപ്പി കഴിയും?
അറിയണ്ടേ നിനക്ക് 
ഒഴുക്കിന്റെ വേഗം?

മനുഷ്യന്‍ മീനിനോട്‌..
അറിയുമോ നിനക്കെന്റെ
യന്പേതുറക്കത്തിലും 
കേള്‍ക്കും ഞാന്‍, നിന്റെ 
വിശപ്പിന്റെ നിലവിളി.

മണ്ണിര മീനിനോട്‌..
ഞാന്‍ നിനക്കിരയാവുന്ന 
മാത്രയില്‍, നീ 
മനുഷ്യനിരയെന്ന്
അറിയുമോ സഖേ?

മീനും മണ്ണിരയും മനുഷ്യനോട്‌..
ഇര കാണിച്ച് 
ഇര തേടുന്നത് 
നിര്ത്താറായില്ലേ 
നിനക്കിനിയും?

Friday, September 17, 2010

കശ്മീരിലെ കല്ലുകള്‍

കുളത്തില്‍ കല്ലിട്ടു കളിച്ച രണ്ട്‌ കുട്ടികള്‍ 
ഇന്ന് മുതിര്‍ന്നിരിക്കുന്നു.
നര കയറിയിട്ടും
അവര്‍ കളി തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
കുളത്തിനു മടുത്ത് കാണണം.
അതിലെ ജീവികള്‍ക്ക്
കല്ലേറ് കൊണ്ട് കൊണ്ട് മുറിവേറ്റിരിക്കണം.
പൊറുതികെട്ടവര്‍  തിരികെയെറിയുന്നത്
കുളത്തിന്റെ വയറ്റിലെ കല്ലുകള്‍ തന്നെ.
രക്തത്തിന്റെ സുഗന്ധവും
മാംസത്തിന്റെ മാര്‍ദ്ദവവുമുള്ള കല്ലുകള്‍.
കുഞ്ഞുങ്ങളുടെ കണ്ണുകള്‍ പോലെ
തിളക്കമുള്ള കല്ലുകള്‍.

പടവാളിനേക്കാള്‍,
തൂലികയെക്കാള്‍  മൂര്‍ച്ച
കല്ലുകള്‍ക്കെന്നവര്‍,
കണ്ണില്‍ കരിങ്കല്ലിന്റെ
തണുപ്പ്‌ കൊത്തുന്നവര്‍.

അവരുടെ
കൈകള്‍ ബന്ധിച്ചിരിക്കുന്നു;
വായ്‌ മൂടിക്കെട്ടിയിരിക്കുന്നു. 
അവര്‍ക്ക് കല്ല്‌ ഒരു പ്രതീകമാണ്,
ഒരു ഭാഷയും.
അവര്‍ കല്ലുകള്‍ കൊണ്ട് സംസാരിക്കുന്നു.
അതിന്‍റെ കൂര്‍ത്ത അറ്റങ്ങള്‍ കൊണ്ട്
അവര്‍ കോറിയിടുന്നു, മഞ്ഞണിഞ്ഞ 
ജലാശയങ്ങളിലെ കനലുകളുടെ  ചരിത്രം. 
അവര്‍, മറ്റാരെക്കാളും 
ഭൂമിയില്‍ കാലുറച്ച് നില്‍ക്കുന്നു.
മഞ്ഞിലണിയേണ്ട പാദുകങ്ങള്‍ പോലും
അവരുടെ കയ്യില്‍ 
മുഴുത്ത കല്ലുകളായ് തീരുന്നു. 

മറ്റാരായാലും മലയാളികളല്ല അവര്‍;
നാളും നേരവും കുറിച്ച് കല്ലെറിയുകയല്ല
അവരുടെ ഒരു രീതി.

Tuesday, September 7, 2010

വരികള്‍ക്കിടയില്‍

വരികള്‍ക്കിടയിലെ
വാഴ്വാകാന്‍ കൊതിച്ചു,
കഴിഞ്ഞില്ല.
പുറത്തേക്ക് കുതിച്ചു.
ചുവന്ന അക്ഷരങ്ങളായി
ചിതറിത്തെറിച്ചത്
ആരോ മൊബൈലില്‍ ഒപ്പി.
ഒരേ നിമിഷം
പല കൈകളില്‍
അര്‍ത്ഥമൊഴിഞ്ഞ വാക്കായെത്തി.
ചിലര്‍ വലിച്ചെറിഞ്ഞു. ഉടഞ്ഞു
വഴിയില്‍ കിടന്നു.പല ഉപ്പൂറ്റികളുടേയും
ഉടമസ്ഥരോടൊപ്പം പോയി.
മറ്റ് ചിലര്‍
മറന്നേ പോയി. കാലങ്ങളായ്
വായുവും വെളിച്ചവും തട്ടാതെ
പെട്ടിയിലിരുന്ന മഞ്ചാടി പോലെ
കറുത്ത്‌ ചുങ്ങി പൊടിഞ്ഞു തീര്‍ന്നു.
ചിലര്‍ കിട്ടിയപാടെ കനലടുപ്പില്‍
കൊണ്ട് വച്ചു. എരിഞ്ഞെരിഞ്ഞു
ചാരമായിട്ടും
അടുത്തുള്ള കനലുകളില്‍
ഊതിയൂതിക്കിടന്നു.
ചിലര്‍ ചിരിച്ച് കൊണ്ട്
കെട്ടുകളഴിച്ച് വിട്ടു.
കൈവിലങ്ങില്ലാത്ത പട്ടം പോലെ
പല തരമായ മേല്ക്കൂരകള്‍ക്കും
പല നിറമുള്ള തെരുവുകള്‍ക്കും
മീതെ തടയില്ലാതെ പറന്നു.
പറന്നു കൊണ്ടേയിരുന്നു. ഇടയ്ക്കെങ്കിലും,
ഒരു മഞ്ഞപ്പൂമ്പാറ്റയായ്‌
ഭൂമിയിലേക്കിറങ്ങി വന്നു.
സഞ്ചരിക്കുന്ന പാതയുടെ
അതേ വേഗമായ്, അല്‍പനേരം
ചിറകടിച്ചത് മടങ്ങുമ്പോള്‍,
വെണ്‍ നിറമുള്ള  മേഘങ്ങളില്‍
നിങ്ങളുടെ കണ്ണുകള്‍ ചെന്നുമുട്ടി.
വിയര്‍പ്പ് മണമുള്ള
ഉടുപ്പിലെ ചുളിവുകളില്‍, പൂമ്പൊടി
പറ്റിക്കിടന്നു, വരികള്‍ക്കിടയിലെ
വാഴ്വ് പോലെ.

Sunday, August 29, 2010

മറവിദൈവം

ചോദ്യം: രാവിലെ തന്നെ എങ്ങോട്ട് പോണു? 
ഉത്തരം: ചന്തയില്‍ പോണു 
ചോ: എന്തിന്‌ പോണു? 
ഉ:     ഒരു മറവിദൈവത്തെ വാങ്ങണം 
ചോ:  മറവി ദൈവമോ? അതെന്ത് കുന്തം?
ഉ:      കുത്താനൊരുങ്ങുന്നവരുടെ കത്തിപ്പിടിയില്‍ 
         കത്തി പിടിപ്പിച്ചവരുടെ കറുത്ത ചിന്തയില്‍ 
         കറുത്ത ചിന്ത കുരുത്തു വന്ന കലികാലത്തില്‍ 
         പാര്‍ക്കും, 
         മറന്ന്‌ പോകട്ടെ എന്നാര്‍ക്കും!
         കുത്താന്‍ മറന്ന്‌ 
         കത്തി പിടിപ്പിക്കാന്‍ മറന്നെല്ലാവരും 
         കറുത്ത ചിന്ത കുരുത്ത് വരാന്‍ 
         മറന്ന കാലത്തിലെ 
         പൂക്കളെത്തേടി നടക്കും,
         പൂമ്പാറ്റകളായ്  പാറും. 
ചോ:  അത് കൊള്ളാം, 
        എവിടെ കിട്ടും, ഈ മറവിദൈവത്തെ? 
ഉ:     ചന്തയില്‍ കിട്ടാത്തതെന്തുണ്ടിപ്പോള്‍?
ചോ:  നീ വരുന്നതും കാത്തിരിക്കും ഞാന്‍ ഈ പൊരിവെയിലില്‍..
        ചന്തകളില്‍ നിന്ന് ചന്തകളിലേക്ക് പോകുന്ന നീ,
        മടങ്ങി വരുമോ എന്നെങ്കിലും? 
 ഉ:    അല്ല, നിങ്ങളെന്താണ്‌ പുലമ്പുന്നത്? 
        ഞാന്‍ എന്തിനാണ് ചന്തയില്‍ പോണത്?
 ചോ:  ഇത്ര വേഗം മറന്നോ?
         നീ..നീ..ആരാണ്? 
ഉ:     ഓ...മറന്നു 
        തുടങ്ങി വച്ചതെല്ലാം 
        മറന്നു പോകുന്ന 
        ഒരു മറവിദൈവമാണ് ഞാന്‍. 

Friday, August 20, 2010

മൂന്നാം ചുവട്

എതിരെ വരുന്ന
വൃദ്ധന്‍റെ കണ്ണുകളില്‍
പുതുമഴയ്ക്കൊടുവില്‍,
വെയിലേറ്റുള്ളു പൊള്ളിക്കിടന്ന
പാടത്ത് നിന്നും
പൊന്തുന്ന ആവി പോലെ
എന്തോ ഒന്ന്.

അടുത്തടുത്ത് വന്നപ്പോള്‍
കണ്ണുകളില്‍
കൊടുംവേനലും അതിവര്‍ഷവും.

മൂന്നാം ചുവടിനായി
കുനിഞ്ഞു കൊടുത്ത
പല തലകളിലൊന്നായി,
പാടം മുറിഞ്ഞു നീണ്ട
റോഡിലൂടെ, അയാള്‍
ഓര്‍മ്മയുടെ വരമ്പുകളില്‍
അടി തെറ്റിത്തെറ്റി നടന്നു.

നഗരത്തില്‍ നിന്ന് 
പല ഭാഷകള്‍
മൊഴിഞ്ഞു വന്ന ബസും
ഉള്‍നാടന്‍ ക്വാറിയില്‍ നിന്ന്
നഗരത്തിലേക്ക് പോകുന്ന ലോറിയും
തൊട്ടുതൊട്ടില്ലെന്ന മട്ടില്‍
അയാളെയും കടന്നു പോയി.

വണ്ടികള്‍ തീര്‍ത്ത
പൊടിപടലത്തില്‍ മുങ്ങി
വൃദ്ധനും ചുറ്റുമുള്ള  പാടങ്ങളും
മങ്ങലേറ്റുപേക്ഷിക്കപ്പെട്ട
ഒരു ചിത്രം പോലെ
വഴിയരികില്‍ കിടന്നു.

എന്നത്തെയും പോലെ, റോഡ്‌
വണ്ടികള്‍ക്കുള്ളിലെ
മനുഷ്യരെയും കൊണ്ട്
പുതിയ പുതിയ
ചന്തകളിലേക്ക് കുതിച്ചു.

ടാറിട്ട നിരത്തിനുള്ളില്‍  നിന്ന്
പുറത്തേക്ക് തല നീട്ടിയ
ഒരു തുമ്പ
പൊരിവെയിലില്‍
ചെടിച്ചു നിന്നു.

Sunday, August 15, 2010

ഏകാന്തം

മല 
കയറിക്കയറി 
പോകുന്നു ഒരാള്‍.
താഴെ 
മരക്കൂട്ടങ്ങള്‍ക്കുള്ളില്‍  നിന്നും 
നോക്കുന്നു രണ്ട്‌ കണ്ണുകള്‍.

മലയുടെ 
ഉച്ചിയിലെത്തി 
നില്‍ക്കുന്നു ഒരാള്‍.
താഴെ 
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ 
നോക്കുന്നു രണ്ട്‌ കണ്ണുകള്‍.

മലയുടെ 
മുകളില്‍ നിന്ന് 
പഞ്ഞിക്കെട്ടുകള്‍ 
മറച്ച ഭൂമിയെ 
നോക്കുന്നു ഒരാള്‍.
താഴെ 
കരിയിലക്കിടക്കയില്‍ നിന്നും 
നോക്കുന്നു രണ്ട്‌ കണ്ണുകള്‍.

അടുത്തടുത്ത് വന്ന 
ഒരു പഞ്ഞിക്കെട്ടിലേക്ക്
ചവിട്ടിക്കയറുന്നു ഒരാള്‍.
താഴെ 
മണ്ണിനടിയില്‍ നിന്നും 
നോക്കുന്നു 
അയാളുടെ തന്നെ 
രണ്ട്‌ കണ്ണുകള്‍.

Wednesday, August 11, 2010

പുറത്താക്കല്‍

അയല്‍മണ്ണിലേക്ക്
വേരുകള്‍ പടര്‍ത്തുന്നെന്ന്
വിധിച്ച്,
പ്ലാവിനെ.

പുഴുക്കുത്തില്ലാതെ
ഒന്നിനെ തരുന്നില്ലെന്ന്
പ് രാകി ,
മാവിനെ.

തേങ്ങ വീണു
ചാവുമെന്നടക്കം
പറഞ്ഞ്,
തെങ്ങിനെ.

ഒടുവില്‍
വട്ട് കളിക്കിടെ
കളത്തിനപ്പുറം
കാലു കുത്തിയെന്ന്
ചൊല്ലി, അവളെ.

(സൈകതത്തില്‍ പ്രസിദ്ധീകരിച്ചത് 
http://www.saikatham.com/4-Malayalam-Poem-4.php )

Thursday, August 5, 2010

കടവ് തേടി

ഒഴിഞ്ഞ കുടവുമായ്
ഒരുവള്‍,
പ്രണയത്തെയും
സൌന്ദര്യത്തെയും
കുറിച്ച് പാടുന്നു.

ഓളത്തുടിപ്പിലും
ഓലത്തലപ്പിലും
നിലാവഴിച്ച് വച്ച്
രാത്രിയവിടെ, നഗ്നയായി
നില്പുണ്ടാകുമെന്നവള്‍.

പകല്‍ക്കതിരുകള്‍ 
കൊഴിഞ്ഞു വീണ
കൊയ്ത്തു പാടങ്ങളില്‍,
നിഴല്‍രൂപങ്ങള്‍
മതിമറന്നാടുന്നുണ്ടാവുമെന്നവള്‍.

ചേറുമണത്തിന്‍ ലഹരിയില്‍
മുഖം പൂഴ്ത്തിയാരോ
വസന്തരാഗങ്ങള്‍
മൂളുന്നുണ്ടാവുമെന്നവള്‍.

റാന്തല്‍ വെളിച്ചത്തില്‍
ആരൊക്കെയോ
സ്വപ്നങ്ങളിലേക്ക്
തുഴഞ്ഞടുക്കുന്നുണ്ടാവുമെന്നവള്‍.

നിലാവഴിച്ചു വച്ച്
മതിമറന്നാട്ടമാടി
വസന്തരാഗങ്ങള്‍ മൂളി
തുഴഞ്ഞേ പോകുന്നു,
ജലസാമ്രാജ്യത്തില്‍
നിന്നൊഴിഞ്ഞ കുടവുമായ് വന്നവള്‍;
അടുക്കാന്‍ ഒരു കടവ് തേടി.

Wednesday, July 28, 2010

കണ്ണുകള്‍ കൊണ്ട് മാത്രം സംസാരിക്കുന്ന ഒരാള്‍

റോഡു മുറിച്ച് കടക്കുമ്പോള്‍,
പിന്നെ,
ബസ് കാത്ത് നില്‍ക്കുമ്പോള്‍..
പിന്നെ, വണ്ടിയില്‍ കയറി
കാഴ്ചയില്‍ നിന്ന് മറയും വരെ,
രണ്ടു കണ്ണുകളെന്നും
പൂവ് പോലെ വന്ന് തൊട്ടു.

വാച്ചില്‍, സഞ്ചിയുടെ
പിഞ്ഞിത്തുടങ്ങിയ വള്ളിയില്‍
പരസ്യപ്പലകകളില്‍, ചുറ്റും
നുരയുന്ന കാഴ്ചകളില്‍
കണ്ണുറപ്പിച്ച്, എന്നും
വണ്ടി വരും വരെ.

എങ്കിലും
പൂക്കള്‍ മുടങ്ങാതെ വന്ന്
ചിതറിക്കിടന്നു ചുറ്റിലും.

ചവിട്ടിയരച്ച്
തിരക്കിട്ട്
കയറിപ്പോയി വണ്ടിയില്‍,
പൂക്കളടര്‍ന്നു വീഴാത്ത
പുതിയ വഴികളിലേക്ക്.

പിന്നെയും
ഒരുപാട് പകലുകള്‍ 
കുറ്റിയിളക്കി
ചങ്ങലകള്‍ കിലുക്കി
പാഞ്ഞു പോയി.

ഇന്ന് വീണ്ടും
കവലയില്‍ വച്ച് കണ്ടു
മിണ്ടാതെ
കടന്നു പോകുമ്പോള്‍
വന്ന് തൊട്ടു
രണ്ട്‌ പൂവുകള്‍.
അതേ നിറം, സുഗന്ധം.
ഇപ്പോള്‍
വിടര്‍ന്നതേയുള്ളെന്ന പോലെ.

ഇതാ, കൊഴിഞ്ഞ പൂവുകള്‍ക്കായി
ഒരു സ്തുതിഗീതം
കണ്ണുകള്‍ കൊണ്ട് മാത്രം
സംസാരിക്കുന്നവരുടെ ലിപിയില്‍.

Wednesday, July 21, 2010

ഇനി യാത്ര..ചുമരില്ലാത്ത മുറികളിലേക്ക്..


ഇന്നൊറ്റയ്ക്കാണ്‌
അടഞ്ഞ മുറിയുണ്ട്‌,
മേശയും കസേരയും
മഷി നിറച്ച പേനയുമുണ്ട്‌.
വെളുപ്പില്‍
കറുത്ത വരകളുള്ള
കടലാസ്സുണ്ട്‌.
നിറഞ്ഞ പ്രകാശ-
മുണ്ടകത്തും പുറത്തും.
എന്നിട്ടും വരുന്നില്ല
ഒന്നൊളിഞ്ഞു പോലും നോക്കുന്നില്ല
ഞാനൊന്ന്
പുറത്തിറങ്ങി നോക്കട്ടെ
എവിടെയെങ്കിലും
പമ്മി നില്‍പുണ്ടാകും
ഓര്‍ക്കാപ്പുറത്തോടിവന്നു
കെട്ടിപ്പിടിക്കാന്‍,
കെട്ടിപ്പിടിച്ചുമ്മവയ്ക്കാന്‍
ഒരു കുറുമ്പന്‍ കവിത.

(ഹരിതകത്തില്‍ കുറേ നാള്‍ മുന്‍പ്‌ പ്രസിദ്ധീകരിച്ചത് )

Thursday, July 15, 2010

ചരമവാര്‍ഷികം

കറുത്ത വസ്ത്രങ്ങള്‍
ധരിച്ചു വന്നൊരാള്‍
ഏറ്റവും പ്രചാരമുള്ള
പത്രത്തില്‍ വന്ന,
ഭാര്യയുടെ
ചരമവാര്‍ഷികക്കോളം
ചൂണ്ടിക്കാണിക്കുന്നു.

പരേതരുടെ കോളത്തില്‍
നിന്നെല്ലാവരും
എന്‍റെ നോട്ടത്തിനൊപ്പം
കണ്ണ് പായിക്കുന്നുണ്ട്.
ഓര്‍മ്മിക്കപ്പെടലിന്റെ
സാധ്യതകളെ കുറിച്ചോര്‍ത്ത്
ഉള്ളിലൊരു തേരോടുന്നുണ്ട്.

മരിച്ചാലും തീരുന്നില്ല
ഉള്ളതിന്റെയും
ഇല്ലാത്തതിന്റെയും
പങ്കപ്പാടുകള്‍.

മറവി, ഇല്ലാത്തവരുടെ സത്യം
ഓര്‍മ്മ, ഉള്ളവരുടെ മിഥ്യ.

ഇതിനിടെ
ചരമവാര്‍ഷികങ്ങള്‍
വന്നും പോയും.

Saturday, July 10, 2010

അകലം

രണ്ട്‌ കരകള്‍
തമ്മിലുള്ള അകലം
ഒരു കടല്‍, ഒരു പുഴ, ഒരു തോട്.

രണ്ട്‌ മനുഷ്യര്‍
തമ്മിലുള്ള അകലം
"ഒരു ജാതി, ഒരു മതം, ഒരു ദൈവം".

രണ്ട്‌ മനസ്സുകള്‍
തമ്മിലുള്ള അകലം
ഒരു കടലോളം ചിരി.

Saturday, July 3, 2010

കൂടല്‍

കഴിഞ്ഞ കാലത്തിലെ 
കൂട്ടുകാരെ 
കാണാന്‍ പോയി;
ഒരൊത്തുകൂടല്‍.  

സമയം നട്ടുച്ച.
സ്ഥലം ഒബെറോണ്‍മാള്‍.

പല ദേശങ്ങളില്‍ നിന്ന്
വലിയ  മാറാലകളും
പുതിയ കണ്ണടകളും
ധരിച്ച് വന്നവര്‍.  

കണ്ടെന്നു തോന്നി,
കേട്ടെന്നും.

തിരികെ വരുമ്പോള്‍  
തിരിച്ചൊന്നൂടൊന്നു 
കറങ്ങി നോക്കി, 
ഓര്‍മ്മയില്‍. 

പുതിയ പൂമരങ്ങള്‍ 
പഴയ തൈച്ചെടികളായി 
വീണ്ടും 
കാലുറയ്ക്കാതെ
നില്ക്കുമ്പോലെ

പണ്ട് 
വേരുകള്‍ കൊണ്ട്
പരസ്പരം തൊടുന്നതിന്‍ മുന്‍പ്‌ 
കണ്ണില്‍ കണ്ട വെളിമ്പറമ്പുകള്‍   
വീണ്ടും തെളിയുമ്പോലെ

കറക്കം നിര്‍ത്തി
കണ്ണടച്ചു കിടന്നു.
ഇരുളിന്‍ ഭിത്തിയില്‍ 
ഒരച്ചില്‍ വാര്‍ത്ത 
മാളിലെ പ്രതിമകള്‍ 
തെളിഞ്ഞു ചിരിച്ചു
കണ്ണിറുക്കിയിറുക്കി
ചിരിയുടച്ചുടച്ചിരുന്നു 
വഴിയൊടുങ്ങും വരെ.

തിരികെ വീട്ടിലെത്തി.
കട്ടില്‍ വലയ്ക്കകം കയറി നോക്കി
മൂടിപ്പുതച്ച് കിടന്നു നോക്കി.
പങ്ക ശരവേഗത്തില്‍ കറക്കി നോക്കി.
എന്നിട്ടും 
ആര്‍ത്താര്‍ത്തു വരുന്നു 
ചെവിക്കരികില്‍ വട്ടം തിരിഞ്ഞ്
മൂളി മൂളി നില്ക്കും
മാളിലെ ഇരമ്പല്‍. 

Thursday, June 24, 2010

ഏഴു ഭൂഖണ്ഡങ്ങള്‍ അടുക്കിവച്ച് seven tiles കളിക്കുന്നു

ഏഴു കല്ലുകള്‍
ഒരു പന്ത്,
ഒരൊറ്റ മൈതാനം.


കളിക്കാര്‍
വന്നും പോയും.
ആണും പെണ്ണും
ഇടപിണഞ്ഞും,
ഇടപിരിഞ്ഞും.


ഓരോ കളിയും
ഒടുവിലത്തേതെന്ന
മട്ടില്‍ കളിക്കുന്നു.
ഓരോ കല്ലും
ഒടുവിലത്തേതെന്ന്
അടുക്കിവയ്ക്കുന്നു.


ഓരോ  നിമിഷവും
പാഞ്ഞടുക്കുന്നു
ഒരു പന്ത്.


ഏറ്റവും ഏകാന്തമായി
ഒരു യുദ്ധം.
ഏറ്റവും ഏകാഗ്രമായി
ഒരു ധ്യാനം.
ഏറ്റവും ആര്‍ദ്രമായി
ഒരു ശോകം.
ഏറ്റവും പരിഹാസ്യമായി
ഒരുന്മാദം.


ഒഴുക്കിയ വിയര്‍പ്പിനും
ഇറ്റിച്ച രക്തത്തിനും
ഒരേ നിറം,
ഒരേ മണം,
ഒരേ രുചി.


വിയര്‍പ്പിന്‍  മണമുള്ള
കനവിലും,
ചോര നനവുള്ള
മണ്ണിലും
ഇന്നന്യര്‍, കണ്ണാടി മാളിക
പണിയുന്നു.


ഒടുവില്‍
ഒറ്റയായിപ്പോയൊരാള്‍
ഓരോ കളിയും
ഒടുവിലത്തേതെന്ന
മട്ടില്‍ കളിക്കുന്നു.
ഓരോ കല്ലും
ഒടുവിലത്തേതെന്ന്
അടുക്കി വയ്ക്കുന്നു.


ഏഴാം കല്ലിനും
അടുക്കുന്ന പന്തിനും
ഇടയില്‍,
വിറയ്ക്കുന്നു കോലം;
കിതയ്ക്കുന്നു  കാലം.

Tuesday, June 15, 2010

കൂപമണ്ഡൂകം / കിണറ്റിലെ തവള എന്നും പറയും


നാട്ടിലെ കിണറ്റില്‍ 
വീണു,
കാട്ടിലെ ആന.

അടി തെറ്റിയ
ആനയ്ക്കത്ഭുതം.
കണ്ടു നിന്ന
വീട്ടാര്‍ക്കത്ഭുതം.
അറിഞ്ഞെത്തിയ
നാട്ടാര്‍ക്കത്ഭുതം.
പറഞ്ഞു കേട്ട
മാലോകര്‍ക്കുമത്ഭുതം.

ഓ! പോകാമ്പറ..

ഒരു ദിവസമെങ്കില്‍
ഒരു ദിവസം
ആനപ്പുറമേറിയ,
ആര്‍പ്പുവിളി കേട്ട്
കരളു കുളിര്‍ത്ത,
ചാനല്‍ വെളിച്ചത്തില്‍
ചിരിച്ച് കുഴഞ്ഞ,
കിണറ്റിലെ  തവളയുടെ
കണ്ണുകളില്‍ കണ്ട 
അമ്പരപ്പോളം
വരുമോ എന്തും!

പിറ്റേന്ന്,  
ആന കാടിന്റെ
കറുപ്പില്‍ മറഞ്ഞു.
കിണറിരുളില്‍
തവളയും.

അന്നു തൊട്ടിങ്ങോട്ട്
ഒരു നെടുവീര്‍പ്പ് മാത്രം
കിണര്‍വട്ടത്തിലെന്നും
ചുറ്റിത്തിരിഞ്ഞു നിന്നു.