Wednesday, February 17, 2010

ഈഗോ

എവിടെ നിന്ന്‌
വന്നുവെന്നറിയില്ല.

വിളിച്ച്‌ കേറ്റിയതല്ല.

തഞ്ചത്തില്‍ പറഞ്ഞിട്ടും
തെറി പറഞ്ഞിട്ടും
പട്ടിയെ അഴിച്ചിട്ടും
കേണു പറഞ്ഞിട്ടും
പോകുന്നുമില്ല.

പലവട്ടം ലോകം
ചുറ്റിവന്ന പോലെ
ഇനിയെങ്ങും
പോകാനില്ലാത്ത പോലെ 
അതിങ്ങനെ
ചുരുണ്ടു കിടക്കുന്നു.
തല ചായ്ക്കാനൊരിടം കിട്ടിയ
നന്ദിയോടെ മയങ്ങുന്നു.
ഇടയ്ക്കിടയ്ക്കെണീക്കുന്നു
ചായ കുടിച്ച്‌
പത്രം വായിച്ച്‌
ചാരുകസേരയില്‍ നീണ്ട്‌ നിവരുന്നു.
പകപ്പോടെ
കലിപ്പോടെ
ചുറ്റും നോക്കുന്നു.

വല്ലപ്പോഴുമെങ്കിലുമതിനെ
ഒരു പന്തെന്ന പോലെ
തട്ടിക്കളിക്കാനാവുന്നുണ്ട്.

പക്ഷെ, പലപ്പോഴും
തട്ടുന്നിടത്തേക്കെല്ലാം
ഉരുണ്ടുരുണ്ട്‌ പോകുന്നത്‌
ഉടുതുണിയിലെ കറയാവുന്നത്‌
ഞാന്‍ തന്നെയല്ലെങ്കില്‍
പിന്നെയാരാണ്‌?

ഈ പന്ത്‌ കളിയില്‍
ജയം; പരാജയം,
തുടക്കം; ഒടുക്കം
എന്നീ മാമൂലുകള്‍
ഉണ്ടെങ്കിലും ഇല്ലെങ്കിലും
ആ അവസാന ഗോള്‍
ആരുടേതാവും?

എണ്റ്റേതല്ലാതെ
മറ്റാരുടേതാവും?

Sunday, February 7, 2010

കാഴ്ച

മട്ടുപ്പാവിലെ ചെടി,
അയലത്തെ തൊടിയിലെ
മരങ്ങളുമായത്‌
കുശലം പറയുമ്പോള്‍
പാടേ തകരുന്നുണ്ട്‌
ഇടയിലുള്ള മതിലുകള്‍.
ഞൊടിയിടയില്‍ തളിര്‍ക്കുന്നുണ്ട്‌ 
പക്ഷിക്കണ്ണില്‍
ഭൂമിയും ആകാശവും
വെളിപ്പെട്ടവരുടെ കാട്‌.

കുഴലിലൂടെയെങ്കിലും,
ഒഴുകി വരുന്നുണ്ട്‌
ഒരു നദി.

നദിയുടെ ഓര്‍മ്മയില്‍
പച്ച പിടിച്ച്‌ നില്‍പ്പുണ്ട്‌
ഒരു കാട്‌;
കാടിണ്റ്റെ ഓര്‍മ്മയില്‍
ഒഴുകിയകലുന്നുണ്ട്‌
ഒരു നദി.

നനവിലിരുണ്ട മണ്ണിലേക്ക്‌
ഒരു ഇല പൊഴിക്കുന്നുണ്ട്‌
മട്ടുപ്പാവിലെ ചെടി,
ഇലക്കിടക്കയിലേക്കിതാ 
എന്‍റെ ശിഷ്ടവും എന്ന്‌.

നഗരമധ്യത്തില്‍
പുലരുന്ന കാടിനെ
ഒഴുകുന്ന നദിയെ
ഇല പൊഴിക്കുന്ന ചെടിയെ
നെഞ്ചിലേറ്റുന്നുണ്ട്‌
കവിതയെഴുതുന്നൊരാള്‍.

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)