Sunday, May 29, 2011

ഈ മണ്കൂരയില്‍


കൊടുങ്കാട്ടിലകപ്പെട്ട്   
ചിത്രകഥയിലെ കുട്ടി. 

ഒരു വഴിയും 
വാതില്‍ തുറന്നിറങ്ങുന്നില്ല.
ഓരോ വഴിയും 
വാല് വിഴുങ്ങിക്കിടക്കുന്ന 
പാമ്പിന്‍ കുരുക്കുകള്‍.

പുറത്തേയ്ക്ക് വഴിയില്ല, പുറമില്ല,  
അകമല്ലാതൊന്നുമില്ലെന്നറിഞ്ഞതും
കാലില്‍ കുരുങ്ങി കാട്ടുവള്ളികള്‍. 
കീഴ്മേല്‍  മറിഞ്ഞു കെട്ട കാഴ്ചകള്‍.    

തല കീഴായി കിടക്കുന്നത്
കാട്ടിലകപ്പെട്ട കുട്ടിയല്ല,
ഞാനാണാ വേതാളം.

കഥ പറഞ്ഞു കഥ പറഞ്ഞു
കടങ്കഥയായി മാറിയതാണ്. 
കണ്ണടച്ചടച്ചിരുട്ടാക്കി 
കടവാവലായി തൂങ്ങിയതാണ്.

നിലം തൊട്ടു കിടക്കുന്നു.
നനഞ്ഞ മണ്ണിന്റെ ഗന്ധം;
ഭൂമി അത്രമേലത്രമേലരികില്‍. 

ചവിട്ടി മെതിച്ച പുല്ലുകളിപ്പോള്‍ 
കണ്ണില്‍ തളിരിട്ട് നില്‍ക്കുന്നു.     

പണ്ടുള്ള പോലെ   
പാറയായുറഞ്ഞ കാലുകളില്ല.
ഉള്ളില്‍ നിന്നും മണ്ണിലേക്ക്   
നീളുന്ന വേരുകളിലൂടെയാണ്
ഇപ്പോള്‍  യാത്രകള്‍.  
ഏതിരുട്ടിലുമേത് നാട്ടിലും  
നിന്റെ വേരുകളോളം
പടര്‍ന്നു പടര്‍ന്ന് അവ.   

ആഴങ്ങളില്‍, ഒടുക്കമില്ലാത്ത  
കാമനകളുടെ പടലങ്ങള്‍. 
ആരുമാരുമറിയാതെ 
മണ്ണെഴുതുന്ന കവിതകള്‍.
ഭൂമി പിളര്‍ന്നു പോകുന്നവരുടെ വീഞ്ഞറ;
കണ്ടെത്തുന്നവരുടെ മാത്രം ലഹരി. 

കണ്ണിലിപ്പോള്‍ ആകാശത്തിന്റെ  
ഭ്രമിപ്പിക്കുന്ന നീലയില്ല; ഉള്ളത് 
തളിരിലകളുടെ ചന്തം;കാതിലവയുടെ 
മുള പൊട്ടുന്നതിന്‍ പാട്ട് ;പാട്ടിന്റെയലകള്‍  
നിന്നെ വന്നു തൊടുമ്പോഴുള്ള 
മദിപ്പിക്കുന്ന ആഹ്ലാദം.
  
മണ്ണിരകള്‍ പണിയുന്ന 
കുഞ്ഞു കൂരകളിലാണ്
ഇനി മുതല്‍ വാസം. 

Wednesday, May 18, 2011

ഒറ്റയ്ക്കിരിക്കുന്നവര്‍

ഒറ്റയ്ക്കിരിക്കുന്നവരുടെ 
മുറിയില്‍ 
എന്നോ ഇറങ്ങിപ്പോയവരുടെ
ഗന്ധം. 

ചുമരുകളില്‍ 
ഇര തേടുന്നവര്‍ 
വല നെയ്യുന്നവര്‍
വരി വരിയായി പോകുന്നവര്‍. 

ജനലിനപ്പുറം
ഇളം കടും പച്ചകള്‍, മഞ്ഞകള്‍.
കാറ്റ് പിടിക്കുന്നു, ഇലകളില്‍;
നിറങ്ങളുടെ ഉന്മാദം, 
മണ്ണില്‍ നിഴല്പ്പൂരം. 

ഒറ്റയ്ക്കിരിക്കുന്നവരുടെ 
സന്ധ്യകളില്‍  
കൂടണയുന്നു ചിറകടിയൊച്ചകള്‍.
കടുമ്പച്ചത്തഴപ്പുകള്ക്കിടയില്‍  
പൊഴിയുന്നു ഒരു ചെമ്പനീര്സൂര്യന്‍.

ഒറ്റയ്ക്കിരിക്കുന്നവരുടെ 
ഉള്ളില്‍  
രക്തം പോലെ 
ഒഴുകിപ്പടരുന്ന ഇരുട്ട്.

ഇരുളിനെ മുറിച്ചുയരുന്നു
ഒറ്റയ്ക്കൊരമ്പിളി.