Thursday, July 21, 2011

13/7


തെരുവിലെ സ്ഫോടനത്തില്‍
തെറിച്ചു പോയ
കാലുകളുടെ എകാന്തതയോളം
വരുമോ
സമുദ്രങ്ങളാല്‍ വിഭജിക്കപ്പെട്ട
എന്റെയും നിന്റെയും ഏകാന്തത?

ഒരു നിമിഷം മുന്‍പും
ഒന്നിച്ച് വച്ച ചുവടുകള്‍!
നിമിഷങ്ങള്‍ക്ക് ശേഷവും
ഉടല്‍ തേടിയുള്ള  ആ പിടച്ചില്‍!

എങ്കിലും
രക്തക്കറകള്‍ മായ്ക്കുന്ന
മഴയുടെ അരാഷ്ട്രീയതയെ
കുറിച്ചല്ലെന്റെ വാക്കുകള്‍.

കാഴ്ചയല്ല,
കാഴ്ച്ചക്കാരിയാണ് ഞാന്‍.

ചിതറിക്കിടക്കുന്ന ആ ശവം,
ഈ നിമിഷം വരെയെങ്കിലും എന്റേതല്ല.

ചോര വഴുക്കുന്ന തെരുവുകളില്‍
പഴയ പിടച്ചിലുകള്‍ക്കൊപ്പം
നടന്ന്‍ പോകുന്നു വീണ്ടും.

Tuesday, July 5, 2011

മധുശാല

രാവിന്റെ ചില്ലുപാത്രങ്ങള്‍
ഉടഞ്ഞു തീരുന്നു,
മധു തേടി വന്നവര്‍ 
പൂക്കളായ് മടങ്ങുന്നു.
ഏകാകിയായ്‌ 
ഉന്മാദിയായ്, മധുശാല. 

കണ്ണാടിച്ചുമരുകളില്‍ 
പരസ്പരം രമിക്കുന്നു 
ലഹരിയുടെ  
ആയിരം കണ്ണുകള്‍,
പതിനായിരം കാഴ്ചകള്‍. 

ചതുരത്തില്‍ 
ദീര്‍ഘചതുരത്തില്‍ 
വൃത്തത്തില്‍ 
ദീര്ഘവൃത്തത്തില്‍ 
ആകൃതിയായ ആകൃതികളില്‍  
തച്ച് കൊത്തുന്ന ലഹരി.
സൃഷ്ടാവായ്, മധുശാല.

മധുശാലയിലെ 
പല വാതിലുകളുള്ള 
മുറിക്കുള്ളില്‍ 
പല വാതിലുകളുള്ള 
ഒരു മുറി....അതിനുള്ളില്‍ 
പല വാതിലുകളുള്ള 
ഒരു ആകാശം.

ആകാശത്തിലെ തെരുവുകളില്‍ 
വാക്കുകളുടെ കാര്മേഘപ്പാച്ചില്‍;
പഞ്ചേന്ദ്രിയങ്ങളില്‍
ലഹരിയുടെ മിന്നല്‍പ്പിണര്‍. 

പെയ്തൊഴിയാതെ 
ഒരു മധുശാല.