Monday, January 30, 2012

ഇല പൊഴിയും കാലത്തെ ഒപ്പീസ്

വാക്ക്  
വിഴുങ്ങി വിഴുങ്ങി 
പള്ള 
വീര്‍ത്ത് വീര്‍ത്ത് 
പായുന്നു ഒരു വണ്ടി;
ഇടയ്ക്കൊരു വാക്ക് 
വിതുമ്പിക്കൊണ്ടിറങ്ങുന്നു.

വിളക്ക് കാലിലെ കനല്‍ 
നെഞ്ചില്‍ ചുവക്കുന്നു;
വരി മുറിച്ചെത്താന്‍   
ഒരു വാക്ക് 
പച്ച കാത്ത് നില്‍ക്കുന്നു. 

പൊള്ളലേറ്റ് 
പിടഞ്ഞവര്‍ക്കുള്ളില്‍ 
പോളച്ച് കിടക്കുന്നു വാക്കുകള്‍;
ഉരുകിയുരുകിയുരുകി 
വാക്കിന്‍ ലാവയൊഴുകുന്നു.

കലയ്ഡോസ്കോപ്പിലെ
കുപ്പിവളപ്പൊട്ടുകള്‍ പോലെ 
വാക്കുകള്‍;
തമ്മിലുരുമ്മിയും
തൊട്ട്  ചിതറിയും 
ഓര്‍മ്മകളുടെ 
ഒപ്പീസ് പാടുന്നു.

Sunday, January 15, 2012

ചിതറല്‍

പുറത്തേക്കിറങ്ങുമ്പോള്‍
പടിക്കലൊരു പട്ടി
ഒരു പ്രാവിന്റെ ജഡം
തട്ടിക്കളിക്കുന്നു
കടിച്ചു വലിയ്ക്കുന്നു.

മടങ്ങി വന്നപ്പോള്‍
പട്ടിയെ കണ്ടില്ല,
പ്രാവിനെയും.

കുറച്ച് തൂവലുകള്‍
ചിതറിക്കിടക്കുന്നു.

ചവിട്ടാതെ നടന്നു.

മുറിയിലെത്തി
വാതില്‍ ചാരി.

ഉള്ളില്‍ ഉള്ളതെല്ലാം
ചിതറിക്കിടക്കുന്നു.