Tuesday, July 16, 2013

കല്ലെഴുത്ത്

കറുപ്പാണ് ഭാഷ 
നൂറ്റാണ്ടുകളുടെ 
പൊടിയും വെയിലും വിയർപ്പും  
നിറച്ച ഊർജമാണുള്ളിൽ.

സ്വന്തമായുണ്ട് 
ആകാരമില്ലായ്മയിലെ 
കാട്ടുചന്തം;
മണ്ണിൽ തൊട്ടുള്ള നില്പിലെ 
ആകാശനിർവൃതി.

തികഞ്ഞൊരു ശില്പമായ് 
പരിണമിക്കുക ഒരു ലക്ഷ്യമേയല്ല;
പ്രളയഭൂമിയിൽ 
ചവിട്ടി നിൽക്കാനുതകുന്ന പടവായോ 
ദുർബലമായൊരു കയ്യിൽ 
ഓങ്ങി നിൽക്കുന്ന ആയുധമായോ 
ജീവിച്ചാൽ മതിയാകും.

വീഴ്ചയിലും
ഉയരുന്ന ദാഹജലത്തിന്റെ കാഴ്ചയും 
ആദ്യത്തെയേറിൽത്തന്നെ 
തുടുമാമ്പഴങ്ങൾ ചിതറിക്കുന്ന 
ഒരു കുഞ്ഞിന്റെ ആഹ്ലാദവും 
സ്വപ്നത്തിൽ.

പാറി വരുന്ന തുമ്പികൾക്ക് 
കാറ്റ് കൊള്ളാൻ 
ഒരിടം.